പിണറായി സർക്കാരിന്റെ സഖാക്കളെ സ്ഥിരപ്പെടുത്തൽ വിവാദം ശക്തമാകുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത് വരുന്നു. ദില്ലി കേരളഹൗസിൽ 38 താല്ക്കാലിക ജീവനക്കാരെ ചട്ടങ്ങൾ മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്. 10 വർഷം പൂർത്തിയാക്കിയ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരിക്കെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ പുറത്ത് വിട്ട് പ്രതിരോധിക്കാനുളള സിപിഎം നീക്കം.
തിരുവനന്തപുരം ഡിസിസിയുടേയും എൻജിഒ അസോസിയേഷന്റെ ശുപാർശകളിലായിരുന്നു അന്ന് സർക്കാർ തീരുമാനമെടുത്തത് . എൻ ശക്തൻ, ആർ ശെൽവരാജ് എന്നിവരും ഇതിനായി ശുപാർശ നൽകി. രണ്ട് വർഷം കഴിഞ്ഞവരെപ്പോലും സ്ഥിരപ്പെടുത്താൻ ശുപാർശ നൽകിയിരുന്നു. 10 വർഷം പൂർത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാമും പൊതുഭരണവകു്പ് സെക്രട്ടറി കെ ആർ ജ്യോതിലാലും നിലപാട് എടുത്തു. എന്നാൽ ഈ എതിർപ്പ് മറി കടന്നായിരുന്നു നിയമനങ്ങൾ . ഉമ്മൻചാണ്ടി മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയായാണ് വിഷയം പരിഗണിച്ചത്.