എറണാകുളം : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്‌ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രഖ്‌മചന്ദ്രനാണ് വിധിപറയുന്നത്.
പ്രിയ വർഗീസിനെ യുജിസി ചട്ടം ലംഘിച്ചാണ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയത്. അതിനാൽ പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നാണ് രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്‌കറിയ ഉന്നയിക്കുന്ന ആവശ്യം. ഇതിനിടെ യുജിസി ചട്ടപ്രകാരം മാത്രമേ ഇവരുടെ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു.
പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയം ഉണ്ട്. നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഹർജി ഇപ്പോൾ നിലനിൽക്കില്ലെന്നുമാണ് സർവകലാശാല നിലപാട്. എന്നാൽ ഇവർക്ക് മതിയായ യോഗ്യതയില്ലെന്ന് യുജിസിയും കോടതിയെ അറിയിച്ചിട്ടുണ്ട്.