കീവ് : റഷ്യ – യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ ചാര വനിതയെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയു രംഗത്ത് വന്നു. പിടിയിലായ ചാര വനിത, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എസ്ബിയു ആരോപിക്കുന്നത്. ഈ കുറ്റം തെളിയുകയാണെങ്കിൽ 12 വർഷം വരെയുള്ള തടവാണ് ഇവരെ കാത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ തെക്കൻ മൈകോലൈവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സെലെൻസ്കി സന്ദർശിച്ചിരുന്നു. ഈ സമയത്ത് പ്രദേശത്തെ സൈനിക താവളത്തിന് സമീപമുള്ള ഒരു കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും യുവതി പകർത്തുകയും. സെലൻസ്കിയുടെ ഇവിടേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും ശ്രമിച്ചുവെന്നാണ് എസ്ബിയു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അറസ്റ്റിനെക്കുറിച്ച് റഷ്യ നിലവിൽ പ്രതികരിച്ചിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികൾ റഷ്യൻ സൈന്യത്തെ സഹായിക്കാൻ വിവരങ്ങൾ കൈമാറുന്നുവെന്ന ആശങ്കയിലാണ് യുക്രെയ്ൻ ഭരണകൂടം. സോവിയറ്റ് യൂണിയന്റെ കാലത്ത് റഷ്യയുടെ ഭാഗമായിരുന്നു യുക്രെയ്ൻ ഉൾപ്പെടുന്ന ഭൂവിഭാഗം. ഇപ്പോഴും സോവിയറ്റ് യൂണിയനോടും റഷ്യയോടും ആഭിമുഖ്യം പുലർത്തുന്ന നിരവധിയാളുകൾ ഇവിടെയുണ്ട്.