കീവ്: ലോകത്തെ ആശങ്കയിലാക്കി റഷ്യ സൈനിക നടപടികൾ ആരംഭിച്ചു. ഇതോടെ യുക്രെയ്‌നിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ കുടുങ്ങി കിടക്കുന്നു. നിലവിൽ ഖർഗീവിൽ ഹോസ്റ്റലിന് മുന്നിൽ സ്‌ഫോടനം നടക്കുന്നതായി വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 13 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.
അതേസമയം വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്ക് ഏർപ്പെടുത്തുകയും ചെയിതിട്ടുണ്ട്. ഇതേതുടർന്ന് നിരവധി ഇന്ത്യക്കാർ വിമാനത്താവളങ്ങളിലും പരിസരത്തുമായി കുടുങ്ങി കിടക്കുന്നുണ്ട്. കീവിൽ നിന്നുൾപ്പെടെ ജനങ്ങൾ പലായനം നടത്തിത്തുടങ്ങി.
വിമാനത്താവളം അടച്ചതോടെ രക്ഷാദൗത്യത്തിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രക്കാരില്ലാതെ ദില്ലിയിലേക്ക് മടങ്ങി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയാതെയാണ് എയർ ഇന്ത്യയുടെ മടക്കം. രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാർത്ഥികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഇന്ത്യയിൽ എത്തിയിരുന്നു.
നേരത്തെ യുദ്ധമുന്നറിയിപ്പിനെ തുടർന്ന് കീവിലേക്ക് ഇന്ത്യ വിമാന സർവീസുകൾ ക്രമീകരിച്ചിരുന്നു. യുക്രെയ്‌നിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. നയതന്ത്രതലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.