അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമെന്നാണ് പരാതി. യുവതിക്ക് പ്രസവവേദന വന്ന സമയത്ത് ഡോക്ടര്‍ ഓപ്പറേഷന് തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. തുടർന്ന് ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഒരു ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതരോ സൂപ്രണ്ടോ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല.
മരിച്ചു പോയ കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവര്‍ പറയുന്നതനുസരിച്ച് ബുധനാഴ്ചയാണ് യുവതിയെ അടൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. സീറോ ഡെത്ത് ആണ് ആശുപത്രിയിലെ നവജാത ശിശു മരണനിരക്കിലുള്ളത്.