തൃശൂര്‍: തൃശൂർ പാലപ്പിള്ളിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ഇന്ന് ചത്തത്. ഇന്നലെ മുതൽ പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. തുടർന്ന് കടുത്ത അവശതയിലായ പശു ഇന്ന് പുലർച്ചെ ആണ് ചത്തത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടർന്ന് ചത്തിരുന്നു.
അതേസമയം, വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ വച്ച് ചികിത്സക്കെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
അതേസമയം, തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടത് . വിഷം കൊടുത്ത് എന്നാണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.