തിരുവനന്തപുരം: പാപ്പരായ സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്പളവും നൽകാൻ പോലും പണമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ പദ്ധതി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കി ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പുവരുത്തി. പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയത്തിലെ ഏറ്റവും മികച്ച അദ്ധ്യായമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും തിരുവനന്തപുരത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാർ ട്രഷറി നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയാണ് നവകേരള സദസുൾപ്പെടെ സർക്കാർ നടത്തിയത്. കേരളത്തിന്റെ ധൂർത്തിനെ കേന്ദ്രസർക്കാരും വിമർശിച്ചിരുന്നു.