കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. യുവതിയുടെ മരണം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. മൈനാഗപ്പള്ളി സ്വദേശി ശ്യാമയാണ് (26 ) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവ് രാജീവിന്‍റെ മൊഴി. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭര്‍ത്താവ് രാജീവ് മൊഴി നൽകി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

