ദില്ലി: ഭാരത പ്രധാനമന്ത്രിയെ പ്രശംസിച്ചും അദ്ദേഹത്തിന്റെ സഹായത്തിന് നന്ദി പറഞ്ഞും അഫ്ഗാനിലെ സിഖ് പ്രതിനിധികൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഹിന്ദുക്കളെയും, സിഖുകാരെയും സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചതിന് പ്രതിനിധികൾ നന്ദി പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് ഇവരുടെ പ്രശംസയ്ക്ക് കാരണമായത്.
കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയിൽ എത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിഖ് പ്രതിനിധികൾ കണ്ടത്. പ്രതിനിധികളെ പ്രധാനമന്ത്രി തന്നെയാണ് സ്വാഗതം ചെയ്തത്. സിഖ് പ്രതിനിധികൾ തന്റെ അതിഥികൾ അല്ലെന്നും തന്റെ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ അഫ്ഗാനിലെ രക്ഷാ പ്രവർത്തനങ്ങൾക്കിടെ സർക്കാർ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞ നരേന്ദ്ര മോദി, സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കി. മാത്രമല്ല രാജ്യത്ത് പൗരത്വനിയമ ഭേദഗതി നടപ്പിലാകുന്നതോടെ സിഖ് വിഭാഗത്തിന് ലഭിക്കാൻ പോകുന്ന ഗുണങ്ങളെക്കുറിച്ചും പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചു.
‘രാജ്യത്തിന് പുറത്തു താമസിക്കുന്ന ഇന്ത്യക്കാരുടെയും സിഖ് വിഭാഗത്തിന്റെയും വേദന മനസ്സിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കേ സാധിക്കൂ, അവർക്കെന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ആദ്യം മുന്നോട്ടുവരുന്നത് നരേന്ദ്ര മോദിയാണ്. അദ്ദേഹം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ പ്രധാനമന്ത്രിയാണ്’- പ്രതിനിധികൾ പറഞ്ഞു.