ഏകീകൃത സിവിൽ കോഡ് ബിൽ ഇന്നലെ ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ ബില്ലിനെ അനുകൂലിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏക വ്യക്തി നിയമം പിന്തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും അത് ഇസ്‍ലാമിക വിശ്വാസത്തെ മുറിപ്പെടുത്തില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷാംസ് വ്യക്തമാക്കി .
‘‘രാജ്യം മുഴുവൻ ഈ ബില്ലിനെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ബിൽ ഇസ്‍ലാമിക വിരുദ്ധമാണെന്നാണു മുസ്‍ലിം സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ബില്ലിൽ ഇസ്‍ലാമിക വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന യാതൊന്നും ഇല്ല. ഒരു യഥാർഥ മുസ്‍ലിം എന്ന നിലയിൽ, ഖുറാന്റെ വെളിച്ചത്തിൽ ഞാൻ പറയട്ടെ, ഈ നിയമം പിന്തുടരുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇതിനെ എതിർക്കുന്നവർ യഥാർഥ മുസ്‍ലിം അല്ല. കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമായി ബന്ധമുള്ള ‘രാഷ്ട്രീയ മുസ്‍ലിമുകളാണ്’ ഈ നിയമത്തിനെതിരെ പറയുന്നത്. വീണ്ടും പൂർണ ഉത്തരവാദിത്തതോടെ ഞാൻ പറയട്ടെ, ഈ ബിൽ ഇസ്‍ലാമിക നിയമങ്ങൾ ലംഘിക്കുന്നില്ല.’’– ഷദാബ് വാർത്താ ഏജസിയോട് പറഞ്ഞു.
ഇന്നലെയാണ് 2 ദിവസത്തെ ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് നിയസഭ ബിൽ പാസാക്കിയത്. ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ആദിവാസി ജനവിഭാഗത്തെ ഒഴിവാക്കിയാണ് നിയമം നടപ്പാക്കുക.
740 പേജുള്ള കരട് റിപ്പോർട്ട് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുഷ്‌കർ സിങ് ധാമിക്ക് മുന്നാലെ സമർപ്പിച്ചിരുന്നു . നിയമസഭയിൽ പാസായ ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു. ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും.