ലക്നൗ: യൂപിയിൽ ഭാരതീയ ജനത പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിലാണെന്നും മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും യോഗി പറഞ്ഞു.
“കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഉത്തർപ്രദേശിലെ ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കും. കോവിഡ് മഹാമാരിക്കെതിരെയും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകൾ പിന്തുടരുക..”-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പുകൾ നടക്കുക. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യോഗി നയിക്കുന്ന ഉത്തർപ്രദേശ്.