ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ കുറിച്ച് കേൾക്കാത്തവർ അധികമുണ്ടാകില്ല . സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ സഹകരണ സംഘം സർക്കാരിന്റെ മരാമത്ത് പണികളുടെ പ്രധാന കരാറു കമ്പനിയാണ്. കോടികളുടെ പദ്ധതികൾ ഊരാളുങ്കൽ പുല്ലുപോലെ അടിച്ചെടുക്കുന്നത് കണ്ട് മലയാളികൾ അന്തംവിട്ടിരുന്നിട്ടുണ്ട്. സത്യത്തിൽ പുറത്തേതെങ്കിലും കരാറുകാരൻ കൊണ്ടുപോകുന്ന പണം പാർട്ടിയുടെ കയ്യിലിരിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ. അങ്ങനെ ഖജനാവിൽ നിന്ന് പാർട്ടിയിലേക്കുള്ള പണത്തിന്റെ ഒഴുക്കിന്റെ ഒരു കാനാലാണ് ഈ ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇതിനുമാത്രം എന്ത് സ്വാധീനമാണ് ഈ സഹകരണ സ്ഥാപനത്തിന് ഭരണകൂടത്തിലുള്ളതെന്ന് നമ്മൾ പലപ്പോഴും സംശയിച്ചിട്ടുണ്ട്. പക്ഷെ ഇനി ആ സംശയത്തിന്റെ ആവശ്യമില്ല. ഇവർക്ക് പിടി മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെയാണെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻറെ പിന്തുണയുണ്ടെന്നു കരുതി അഹങ്കാരം കാണിച്ചാൽ അംഗീകരിച്ചു കൊടുക്കില്ല . നേതാക്കളുടെ മക്കൾക്ക് ജോലി കൊടുക്കുന്ന സ്ഥാപനമെന്ന ഗർവ്വ് ഇവിടെ കാണിക്കണ്ട. എന്നൊക്കെയാണ് മന്ത്രി തുറന്നടിച്ചത്. ഈ ആരോപണങ്ങളിൽ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഊരാളുങ്കലിനു വലിയ സ്വാധീനമുണ്ട്. വെറും സ്വാധീനമല്ല മന്ത്രിമാരേക്കാൾ സ്വാധീനമുണ്ട്. അതാണല്ലോ പൊതുമരാമത്ത് മന്ത്രിയെ ചൊടിപ്പിച്ചത്. ഈ സ്വാധീനം ഉപയോഗിച്ച് വൻകിട കരാറുകൾ തരപ്പെടുത്തുന്നു. ഇങ്ങനെ നേതാക്കൾക്ക് കമ്മീഷനും മക്കൾക്ക് ജോലിയും. ഇതാണല്ലോ സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി, വെറും മന്ത്രിയല്ല മരുമകൻ മന്ത്രിയാണെന്നോർക്കണം ഇങ്ങനെ പച്ചക്ക് വിളിച്ചു പറഞ്ഞത്.
തകർന്ന് തുലഞ്ഞു് കിടക്കുന്ന ശംഖുംമുഖം എയർപോർട്ട് റോഡിൻറെ പേരിൽ സർക്കാർ കുറച്ചൊന്നുമല്ല പഴി കേൾക്കുന്നത്.ചെറിയ കാലതാമസ്സമല്ല പദ്ധതി നേരിടുന്നത്.ഉത്തരവാദി ഊരാളുങ്കലുമാണ്. അതുകൊണ്ടാണ് മന്ത്രി, കമ്പനിയെ അവലോകന യോഗത്തിനു വിളിപ്പിച്ചത്. മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടയാളല്ല പങ്കെടുത്തത്. പോരാഞ്ഞിട്ട് അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നുപറയുന്ന ഒരു ജൂനിയർ സഖാവിനെയാണ് മന്ത്രിക്ക് കിട്ടിയത്. മന്ത്രിയുടെ അലക്കൽ ഈ അരിശത്തിലാണ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉണ്ടെങ്കിലേ ഉന്നത ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുക്കുള്ളോ എന്ന ചോദ്യം തന്നെ ഊരാളുങ്കലിന് ഭരണ തലപ്പത്തുള്ള സ്വാധീനം വിളിച്ചു പറയുന്നതാണ്. 3.82 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. 10 % അധിക തുകയ്ക്കാണ് പദ്ധതി ഊരാളുങ്കൽ ഏറ്റെടുത്തത്. ഊരാളുങ്കലിന്റെ ഏറ്റെടുക്കലിന് ശേഷം പൊടുന്നനെ പദ്ധതി അടങ്കൽ 8 കോടിയായും പിന്നീട് 12 കോടിയായും പുനർ നിർണ്ണയിച്ചു. അതെന്ത് മാറിമായമാണെന്ന് നാട്ടുകാർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. പക്ഷെ എന്നിട്ടും പണി സമയത്ത് പൂർത്തിയാക്കാത്തതുകൊണ്ടാണ് മന്ത്രി പൊട്ടിത്തെറിച്ചത്. നീ പോടാ മന്ത്രീ എന്നാണ് ഇപ്പൊ ഊരാളുങ്കൽ ഏമാന്മാർ മനസ്സിൽ പറയുന്നുണ്ടാവുക. കാരണം പാർട്ടിയും സഖാക്കളും എന്തിന് സാക്ഷാൽ മുഖ്യമന്ത്രിവരെ പോക്കെറ്റിലുണ്ട്. മന്ത്രിയുടെ പണി പോകാതിരുന്നാൽ മഹാ ഭാഗ്യം.