വാഷിങ്ടൻ: യുഎസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകൾ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോൾ പ്രസിഡന്റ് ഡോണൺഡ് ട്രംപിനായിരുന്നു നേട്ടം.
ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം.13 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവിൽ മുന്നിലാണ്. സൗത്ത് കാരലൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോര്‍ജിയയിലും ഫലം മാറിമറിയുന്നു, റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് ബൈഡന്‍ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡൻ മുന്നിൽ.
ആദ്യഘട്ട പോളിങ് അല്‍പ്പസമയത്തിനകം അവസാനിക്കും. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയാണ് കാണുന്നത്.
10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നു.