വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവർ അകത്ത് പ്രവേശിക്കുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയത്. അതേസമയം രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി.
പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു.
അതേസമയം നവമാധ്യമങ്ങള്‍ ട്രംപിനെതിരെ നടപടിയെടുത്തു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് മരവിപ്പിച്ചത്. അമേരിക്കയിലെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു. അതോസമയം സംഭവത്തിൽ ലോകമെമ്പാടുമുള്ള നേതാക്കൾ അപലപിച്ചു.