വാഷിങ്ടണ്‍ ഡിസി: ആഭ്യന്തര കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ മുഴുവനായി ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. ഇന്നലെ പുറത്തിറക്കിയ വാർത്താ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോ ബൈഡൻ പ്രസിഡന്റാകുന്നതിനെ എതിർത്ത് ഗവൺമെന്റ് വിരുദ്ധ ശക്തികളിൽ നിന്നാണ് ഭീഷിണിയുയർന്നിട്ടുള്ളതെന്നും ജനുവരി 20 മുതൽ ഈ സാഹചര്യം നിലനിൽക്കുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു. സമീപദിവസങ്ങളില്‍ അക്രമാസക്തമായ ലഹളകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി നൂറ്റിഅമ്പതിൽപരം തീവ്രവാദി ഗ്രൂപ്പിൽപ്പെട്ടവരെ ഇതിനകം തന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. കോവിഡ്19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദഗ്രൂപ്പില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു.