46ാമത് യുഎസ് പ്രസിഡന്റിനായുളള തിരഞ്ഞെടുപ്പ് ഇന്ന്. മൂന്നിന് പുലർച്ചെതന്നെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തിൽ തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേർ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്
പല സംസ്ഥാനങ്ങളിലും 2016ലെ തിരഞ്ഞെടുപ്പിൽ നടന്ന പോളിംഗിന്റെ ഭൂരിഭാഗവും ഇപ്പോൾത്തന്നെയായിട്ടുണ്ട്. പുതിയ വോട്ടർമാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടെന്നാണ് സൂചനകള്‍. അതേസമയം നാല് നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പോൾ ഫലം. 2016 തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ