ദില്ലി: 12-14 വയസ്സു വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ(Covid Vaccination In India). ഹൈദരാബാദിലെ ‘ബയോളജിക്കൽ-ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിനാണ് നൽകുക. രണ്ട് ഡോസ് വാക്‌സിനും കുട്ടികൾക്ക് സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നൽകുക. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
അതേസമയം കേരളത്തിൽ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
2010 ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും.
അതേസമയം വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
28 ദിവസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസ് വാക്സിനാണ് കോർബെവാക്സ്. ഇതിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ചൈന ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർണ്ണായക തീരുമാനം. അതേസമയം 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാം. അതും ഇന്ന് മുതൽ ആരംഭിക്കും.