പാലക്കാട്: പാലക്കാടിലെ വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ രക്ത പരിശോധന ഫലം ഇന്ന് ലഭിക്കും. കാക്കനാട്ടെ ലാബിൽ നിന്നാണ് പരിശോധനഫലം ലഭിക്കുക. അപകട സമയം ജോമോൻ മദ്യമോ മറ്റേതെങ്കിലും ലഹരിപദാർത്ഥമോ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തിയിരിക്കുകയാണ് ഉദ്ദേശം. അപകടം നടന്ന് 22 മണിക്കൂറിന് ശേഷമാണ് രക്തം പരിശോധനക്ക് എടുത്തത്. അതുകൊണ്ട് തന്നെ ഫലം എത്രമാത്രം കൃത്യമായിരിക്കും എന്നതും സംശയിക്കേണ്ട കാര്യമാണ്.
പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വാഹന അപകടത്തിന്റെ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ.
വടക്കഞ്ചേരി അപകടത്തില്‍ നരഹത്യയ്ക്ക് ജോമോന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അതിനാലാണ് ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.