കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ രംഗത്ത്. പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണെന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമകനായ മന്ത്രി അഹങ്കാരത്തോടെ പറയുന്നതെന്നും പിണറായി സര്‍ക്കാരിനെതിരെ ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യവികാരമാണ് സച്ചിദാനന്ദന്‍ പ്രകടപ്പിച്ചതെന്നും, ജനം ഭയന്നിരിക്കുകയാണെന്നും ഈ സര്‍ക്കാരാണ് ഇവിടെ തുടരുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ ഇത് വരെ ഒരക്ഷരം പോലും മുഖ്യമന്ത്രി പറയാത്തത് വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണ്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. വീണ വിജയനെതിരെ അന്വേഷണം വേണമെന്നും, മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപണം ഉണ്ടായിട്ടില്ല. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.