ദില്ലി: അന്‍പത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോൾ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും വെങ്കയ്യ നായിഡുവിന് അവസരം ലഭിച്ചില്ല. വെങ്കയ്യനായിഡുവിന്‍റെ നിലപാടുകള്‍ ഇനി അങ്ങോട്ട് എങ്ങനെയായിരിക്കുമെന്ന് ഉറ്റനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.
ഇന്ന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധാൻകറിന്‍റെ വിജയം ഉറപ്പാണ്. ആഗസ്റ്റ് പതിനൊന്നിന് പുതിയ ഉപരാഷ്ടപതിയുടെ സത്യപ്രതിജ്ഞ നടക്കും. പത്താം തീയതിയോടെ അന്‍പത് വര്‍ഷത്തോളം ഇന്ത്യൻ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്ന വെങ്കയ്യ നായിഡുവിന്‍റെ പൊതു ജീവിതത്തിനും വിരാമമാകുകയാണ്. പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ബിജെപി നേതാവായിരുന്നു അദ്ദേഹം.