മുംബൈ : വെങ്കടേഷ് അയ്യരുടെ തകർപ്പൻ സെഞ്ചുറി പാഴായി. വാങ്കഡേയിൽ മുംബൈ ഇന്ത്യൻസിനു വിജയക്കുതിപ്പ്. വാങ്കഡേ സ്റ്റേഡയത്തിൽ മുംബൈയ്ക്കെതിരെ ഉയർന്ന സ്‌കോർ കണ്ടെത്തിയിട്ടും പ്രതിരോധിക്കാനാകാതെ കൊൽക്കത്തയ്ക്ക് വീണ്ടും പരാജയം രുചിച്ചു. കൊൽക്കത്ത നെറ്റ് റൈഡേഴ്സ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 17.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരം തൊട്ടു.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ ഇഷാൻ കിഷന്റെ (25 പന്തിൽ 58) തകർപ്പൻ ബാറ്റിങ്ങാണ് മുംബൈ വിജയത്തിന്റെ നട്ടെല്ലായത്. രോഹിത് ശർമയ്ക്കു പകരം നായക റോളിൽ ഇറങ്ങിയ സൂര്യകുമാർ യാദവ് (25 പന്തിൽ 43), ഫോം കണ്ടെത്തിയതും ടീമിന് ഗുണകരമായി. തിലക് വർമ (25 പന്തിൽ 30), ടിം ഡേവിഡ് (13 പന്തിൽ 24*) എന്നിവരും ഇന്ന് തിളങ്ങി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ രോഹിത് ശർമ 13 പന്തിൽ 20 റണ്സെടുത്തു.
കൊൽക്കത്തയ്ക്കായി സുയാഷ് ശർമ രണ്ടു വിക്കറ്റും ശാർദൂൽ ഠാക്കൂർ, വരുൺ ചക്രവർത്തി,ലോക്കി ഫെർഗൂസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, വെങ്കടേഷ് അയ്യരുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. മുംബൈയ്ക്കെതിരെ വാങ്കഡേയിൽ കൊൽക്കത്തയുടെ ഉയർന്ന ടോട്ടലാണിത്.
രോഹിത്തിന്റെ അഭാവത്തിൽ മുംബൈ ഇന്ത്യൻസ് നായകനായ സൂര്യകുമാർ യാദവ് ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പവർപ്ലേയ്ക്കുള്ളിൽ തന്നെ ഓപ്പണർമാരായ എൻ.ജഗദീശൻ (പൂജ്യം), റഹ്മാനുള്ള ഗുർബാസ് (12 പന്തിൽ 8) എന്നിവരെ നഷ്ടമായതോടെ കൊൽക്കത്ത പരുങ്ങലിലായി. എന്നാൽ മൂന്നാമനായി ഇറങ്ങിയ വെങ്കടേഷ് അയ്യർ കൊൽക്കത്തയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റുകയായിരുന്നു. എന്നാൽ ടീമിലെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. ഒൻപതും സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്സ്.
ക്യാപ്റ്റൻ നിതീഷ് റാണ (10 പന്തിൽ 5), ശാർദൂൽ ഠാക്കൂർ (11 പന്തിൽ 13), കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിങ് (18 പന്തിൽ 18), ആൻദ്രെ റസ്സൽ (11 പന്തിൽ 21), സുനിൽ നരെയ്ൻ (2 പന്തിൽ 2) എന്നിവർക്കും കാര്യമായി തിളങ്ങാനായില്ല. മുംബൈക്കായി പന്തെറിഞ്ഞ അർജുൻ തെൻഡുൽക്കർ ഒഴികെയുള്ള ബൗളർമാരെല്ലാം വിക്കറ്റ് നേടി. ഹൃത്വിക് ഷൗക്കീൻ രണ്ടും കാമറൂൺ ഗ്രീൻ, ഡൗൻ ജാൻസെൻ, പീയൂഷ് ചൗള, റിലേ മെറെഡിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.