ദില്ലി: ഒമിക്രോണിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ ഷാഹിദ് ജമീൽ( DR.Shahid Jameel0. ഡെൽറ്റ വേരിയൻറ് മൂലമുള്ള ഇന്ത്യയിലുണ്ടായ രണ്ടാം തരംഗം വളരെ വലുതാണ്, അത് നമ്മൾ വിചാരിച്ചതിലും കൂടുതൽ ആളുകളെ ബാധിച്ചു. ദേശീയ സെറോ-സർവേ അനുസരിച്ച് അത് 67 ശതമാനം ഇന്ത്യക്കാരെ ബാധിച്ചു. എന്നാൽ അന്ന് വാക്‌സിനേഷൻ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് നാമെല്ലാവരും വാക്‌സിൻ സ്വീകരിച്ചു. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നമ്മുടെ ശരീരത്തിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ടുതന്നെ ഒമിക്രോണോ അതുപോലുള്ള വൈറസുകളെയോ പ്രതിരോധിക്കാനുള്ള ശക്തി നമ്മുക്കുണ്ട് എന്നും ഡോ ഷാഹിദ് ജമീൽ പറഞ്ഞു. അതോടൊപ്പം എല്ലാവരും മാസ്കുകളും സാനിറ്റൈസറുകളും കൃത്യമായി ഉപയോഗിക്കുന്നത് ഇനിയും തുടരണമെന്നും, അതിലൂടെ നമുക്ക് ഈ മഹാമാരിയെ പിഴുതെറിയാൻ സാധിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.
അതേസമയം കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിദേശ രാജ്യങ്ങളില്‍ പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും, മുൻകരുതലിന്റെ ഭാഗമായുമാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ പാലിക്കാനാണ് ജനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബോട്സ്വാന, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഹോങ്കോംഗ്, ഇസ്രായേല്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാത്രമല്ല, 16 രാജ്യങ്ങളിലായി 185 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.