ദില്ലി: കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും, മുൻകരുതലിന്റെ ഭാഗമായുമാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ പാലിക്കാനാണ് ജനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബോട്സ്വാന, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഹോങ്കോംഗ്, ഇസ്രായേല്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മാത്രമല്ല 16 രാജ്യങ്ങളിലായി 185 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ നിയന്ത്രണങ്ങളും നീട്ടിയത്.