തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുണ്ടെന്നും തുടർന്ന് കേരളത്തിലും മഴ ശക്തിപ്പെടുമെന്ന് പ്രവചനം. അതിനാൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം മലയോര മേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉളളതിനാലാണ് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിന്നും ഇന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരും. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നതിനും കർശനമായ വിലക്കുണ്ട്.