കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവാണ് പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയത്. വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ അറസ്റ്റ് ചെയ്തത്.
ഷഹർബാന് എന്ന ചളിങ്ങാട് സ്വദേശിയാണ് വീടിൻറെ അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കുന്നതിനായി കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ചത്. എന്നാൽ ഇയാളിൽ നിന്ന് ആയിരം രൂപ പി.ആർ. വിഷ്ണു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം ഷഹർബാൻ്റെ സഹോദരിയാണ് വാർഡ് മെമ്പർ വി.ബി. ഷെഫീഖിനെ അറിയിച്ചത്. ഷഹർബാന് രണ്ടാം ഗഡു അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് മെമ്പറോടും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വാർഡ് മെമ്പർ വിജിലൻസിൽ പരാതി നൽകി. വിജിലൻസിന്റെ നിർദേശപ്രകാരമാണ് ഷഹർബാനൻ കൈക്കൂലി നൽകിയത്. തുടർന്ന് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.