കൊല്ലം: നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്‌ക്കും നേരെ ക്രൂര മർദ്ദനം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്‌ക്കുമാണ് മർദ്ദനമേറ്റത്. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ . 10 പേരടങ്ങുന്ന സംഘമാണ് ഇരുവരെയും മർദ്ദിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് കലാശിച്ചത്.പോലീസിൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് ദമ്പതികൾ പറയുന്നത്.
ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിൽ യുവാക്കൾ വാഹനം പാർക്ക് ചെയ്തത് ദമ്പതികൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. തുടർന്ന് ഇരുമ്പുവടി ഉൾപ്പെടെ കൈയ്യിലുണ്ടായിരുന്ന സംഘം ശിവകുമാറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയുന്നതിനിടെ ഭാര്യ രജനിയ്‌ക്കും മർദ്ദനമേറ്റിരുന്നു. ആക്രമണത്തിൽ ശിവകുമാറിന്റെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ ദമ്പതികൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷിക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. പോലീസും പ്രതികളും ഒത്തുകളിക്കുകയാണെന്നാണ് ദമ്പതികളുടെ ആരോപണം.