ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി സംപൂജ്യ മാതാ അമൃതാനന്ദമയി ദേവിക്ക് നൽകി. ജനറൽ സെക്രട്ടറി വി. ആർ രാജശേഖരൻ, ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ വിളയിൽ, ട്രഷറർ ശ്രീകുമാർ, സേവാ പ്രമുഖ് അനിൽ കുമാർ, ശ്രീവർദ്ധൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. രാജ്യമെമ്പാടും ബൂത്ത് തലത്തിലാണ് ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തുടനീളം ബുത്ത് തലത്തിൽ വലിയ സ്ക്രീനുകൾ സജ്ജീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയോദ്ധ്യയിൽ നടക്കുന്ന ചരിത്ര നിമിഷത്തിൽ പങ്കുചേരുന്നതിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.