മോസ്കോ: റഷ്യയിൽ ഇനി ആരെങ്കിലും സര്‍ക്കാരിനെയോ നയങ്ങളെയോ ചോദ്യം ചെയ്താല്‍ അവർക്കെതിരെ വന്‍ തുക പിഴയായി ഈടാക്കാനും അവരെ ജയിലില്‍ അടയ്ക്കാനും അനുമതി നല്കുന്ന ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി.
പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെയോ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ അപമാനിക്കുന്ന രീതിയില്‍ ഓണ്ലൈന്പോസ്റ്റുകളും മറ്റും ഇടുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷയും വന്‍ തുക പിഴയും നല്കുന്ന ബില്‍ ആണിത്. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് 1,00,000 റൂബിള്‍ (1,06,315 രൂപ) പിഴ ചുമത്തും.
കുറ്റം ആവര്‍ത്തിക്കുയാണെങ്കില്‍ രണ്ടുമടങ്ങ് പിഴ ചുമത്തുകയും ചെയ്യും. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും പുടിനെ രൂക്ഷമായി വിമർശിച്ച് പ്രസ്താവനകള്‍ ഇറക്കിയവരേയും സംബന്ധിച്ച് ഇത്തരമൊരു നിയമം വലിയ തിരിച്ചടിയായിരിക്കുമെന്നും ഇവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മോസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോവാ സെന്റര്‍ തലവന്‍ അലക്സാണ്ടര്‍ വെര്കോവ്സി പറഞ്ഞു.
വാര്‍ത്തകള്‍ മരണമോ കലാപമോ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണെങ്കില് പിഴ 1.5 മില്ല്യണ്‍ റൂബിളായി (15,90,827.35 രൂപ) വര്‍ദ്ധിക്കുകയും ചെയ്യും. വ്യാജ വാര്‍ത്തകള്‍ ആണോ എന്നതില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവകാശം നല്‍കുന്നതാണ് പുതിയ നിയമം.