കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
പ്രതികളിൽ ഒരാളുടെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. അമ്പാടി എന്നയാളെ ഇന്നലെ പിടികൂടിയിരുന്നു. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതി കൂടിയാണ്. വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പുലർച്ചെ നാലുമണിക്കായിരുന്നു കൊലപാതകം നടന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.