പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്.
എസ്.പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയിൽ നൽകിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.