ഒരു പ്രദേശത്തെ ആശങ്കയിലാക്കി കടന്നല്‍ക്കൂട്ടം. പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിന് പുറകേ ആശുപത്രിയിലായത് രണ്ട് പേര്‍. കോട്ടയം വെളിയന്നൂരിലാണ് സംഭവം. വെളിയന്നൂർ കവലയുടെ സമീപം പുരയിടത്തിലെ വലിയ ആഞ്ഞിലിമരത്തിലുണ്ടായ കടന്നല്‍ക്കൂട്ടിലാണ് ഇന്നലെ പരുന്തടിച്ചത്. കൂടിളകിയതോടെ കടന്നലുകള്‍ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്. ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ മുപ്പതുകാരിയായ ജയ്മോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതിക്കാണ് കടന്നല്‍ക്കുത്തേറ്റത്. ജയ്മോളെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറേയും കടന്നലുകള്‍ ആക്രമിച്ചു. ഓട്ടോ ഡ്രൈവറായ ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റത്. ജയ്മോളുടെ മുഖത്തും ശരീരത്തിലും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഈ മേഖലയില്‍ കടന്നലിന്‍റെ ആക്രമണം ഉണ്ടാവുന്നത് ആദ്യ സംഭവമല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തന്നെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടന്നലാക്രമണത്തില്‍ പരിക്കേറ്റിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും നിയമപരമായി കടന്നല്‍ക്കൂട് മാറ്റാനാവില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.