തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം അനുഭവപ്പെടുന്ന അതിരൂക്ഷമായ കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷഷന്‍റെ ഇടപെടല്‍. കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
മെഡിക്കൽ കോളേജിനും മുറിഞ്ഞ പാലത്തിനും മധ്യേ പഴയ റോഡിന്റെ ഇരുവശങ്ങളിലും പുതുപ്പള്ളി ലൈൻ, കൂനംകുളം പ്രദേശങ്ങളിലുമാണ് മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തത്. മെഡിക്കൽ കോളേജിൽ ചികിത്സകെത്തുന്നവരുടെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലങ്ങളാണ് ഇവ. ഇതുകൂടാതെ ഒട്ടനവധി ലാബുകളും സ്കാനിംഗ് സെന്ററുകളും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പ്രദേശവാസികൾ നിരവധി തവണ ജല അതോറിറ്റിക്ക് പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല .കഴിഞ്ഞ വർഷവും ഈ പ്രദേശങ്ങളിൽ ജല ദൗർലഭ്യം രൂക്ഷമായിരുന്നു. അന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചാണ് കുടിവെള്ളം ലഭ്യമാക്കിയത്.