കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏകദേശം ഒൻപത് റൗണ്ട് വെടിവയ്പ്പാണ് കമ്പമലയിൽ നടന്നത്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ സ്ഥലത്തെത്തി വോട്ട് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് മാവോയിസ്റ് സാന്നിധ്യമുണ്ടെന്ന് വീണ്ടും വിവരം ലഭിച്ചത്.