ദില്ലി: റഷ്യ- യുക്രൈൻ വിഷയത്തിൽ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാത്ത ഭാരതത്തെ പ്രശംസിച്ച് റഷ്യ. ഇന്ത്യയുടെ നിലപാട് കൃത്യവും വ്യക്തവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സർജെ ലവ്റോവ് അഭിപ്രായപ്പെട്ടു. യുക്രൈൻ പ്രതിസന്ധിയിൽ, ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് റഷ്യൻ വിദേശകാര്യ മന്ത്രി ദില്ലിയിലെത്തിയത്. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യമെന്നും റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കർ പറഞ്ഞു.
എന്നാൽ ഇതിനിടെ, ഇന്ത്യയ്ക്ക് 35 ഡോളര്‍ വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നൽകാമെന്ന് റഷ്യ അറിയിച്ചു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം.മാത്രമല്ല 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.