തിരുവനന്തപുരം: ഓരോ യുവാക്കളും ‘ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടു വരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇതിനായി വ്യവസായവും വിദ്യാലയങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്തെ മുപ്പത് സ്‌കൂളുകളെങ്കിലും മാതൃകാ വിദ്യാലയങ്ങളായും തുടർന്ന് എല്ലാ സ്‌കൂളുകളേയും അങ്ങനെ ഉയർത്തുകയുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
‘നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും വ്യവസായവുമായി സഹകരിച്ച് സജ്ജീകരിക്കപ്പെടുന്ന, അനുഭവ പഠനത്തിന് പര്യാപ്തമായ ആധുനിക ലാബുകൾ ഉണ്ടാകണം. സ്കൂളുകളും കോളേജുകളും നമ്മുടെ യുവതലമുറയ്‌ക്ക് പഠിക്കാനും ചർച്ച ചെയ്യാനും അവരുടെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അക്രമരഹിത ഇടങ്ങളായിരിക്കണം. അവിടെ അക്രമങ്ങളിലൂടെ ആരും കൊല്ലപ്പെടാനും ആരെയും ഭീഷണിപ്പെടുത്താനും പാടില്ല’ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നമ്മുടെ കുട്ടികൾ വിദേശത്ത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം തേടിപ്പോകേണ്ട അവസ്ഥ ഇവിടെയുണ്ടാകരുത്. അവർക്ക് ഇവിടെ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്.
വിദ്യാഭ്യാസരംഗത്ത് തിരുവനന്തപുരത്തെ ഒരു ആഗോള ബ്രാൻഡായി ഉയർത്തണം. “തിരുവനന്തപുരത്ത് പഠിച്ചു” എന്നത് നമ്മുടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അഭിമാനത്തിന്റെ അടയാളമായി മാറണം, മാറും. അതിനായി പ്രയത്നിക്കുകയാണ് എന്റെ നിയോഗം’ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.