തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.സി ജോജോ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരള കൗമദി മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു.
ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായിരുന്നു അദ്ദേഹം. കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. സ്‌കൂപ്പുകളുടെ ആശാൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പാമോലിൻ അഴിമതി, മുല്ലപ്പെരിയാർ കരാറിലെ വീഴ്ച, മതികെട്ടാൻ ചോലയിലെ ഭൂമി കയ്യേറ്റം തുടങ്ങി കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേരള കൗമുദിയിലായിരുന്നു അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ മാദ്ധ്യമ ലോകത്തിന് തീരാ നഷ്ടമാണ് ബിസി ജോജോയുടെ അപ്രതീക്ഷിത വിയോഗം.