കൽപ്പറ്റ: കുടിവെള്ളത്തിനായി നാളേറെയായി കാത്തിരുന്നവരാണ് വയനാട് തലപ്പുഴ പൊയിൽ കോളനിവാസികൾ. ഇപ്പോഴിതാ കുടിവെള്ളത്തിന് പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് ഒരച്ഛനും മകളും. സമീപത്തെ പുഴയുടെ അരികിൽ കുഴിക്കുന്ന ചെറിയ കുഴികളിൽ നിന്നാണ് കോളനിയിലെ കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. ഇനി ഇങ്ങനെ ബുദ്ധിമുട്ടേണ്ട കാര്യം അവർക്ക് വരുന്നില്ല. നാട്ടുകാർക്ക് ആശ്വാസമായി മാറുകയാണ് നാരായണനും കുടുംബവും. കുടിവെള്ളത്തിനായി നാരായണൻ കിണർ സ്വയം കുഴിച്ചു. കല്ലുകൾ കൊണ്ട് കെട്ടി മനോഹരമാക്കി.
മകൾ അനിതയുടെ സഹായത്തോടെയാണ് വീടിനോട് ചേർന്ന് നാരയണൻ സ്വന്തമായി ഒരു കിണർ കുത്തി തുടങ്ങിയത്. കിണറിന്‍റെ ഉറപ്പു വർധിപ്പിക്കുന്നതിന് പുഴയോരത്ത് നിന്ന് ശേഖരിച്ച ഉരുളൻ കല്ലുകൾ കൊണ്ട് ഉൾഭാഗം കെട്ടി.
പുഴയോരത്തെ ഓട വെട്ടി അവ പൊളിച്ച് മെടഞ്ഞ് ഭംഗിയുള്ള സുരക്ഷ വേലിയും നാരായണൻ നിർമ്മിച്ചു. ഇതോടെ അവർക്കാവശ്യത്തിന് ശുദ്ധജലമുള്ള ആരെയും കൊതിപ്പിക്കുന്ന കിണർ പൂർത്തിയായി. നാരായണനും മകളും ചേർന്ന് കുത്തിയ ഈ കിണറാണിപ്പോൾ ഇവിടെയുള്ള കുടുംബങ്ങളുടെ ആശ്വാസം.