ആംസ്റ്റർഡാം: ഹോളണ്ടിന്റെ ഇതിഹാസ താരം വെസ്ലി സ്നൈഡർ പ്രഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ചു. മുപ്പത്തഞ്ചാം വയസിലാണ് സ്നൈഡൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു.
ഡച്ച് ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച മധ്യനിര കളിക്കാരിൽ ഒരാളായിരുന്നു സ്നൈഡർ. 2003 മുതൽ 2018 വരെ ഹോളണ്ട് ദേശീയ ടീം അംഗമായി. 134 മത്സരങ്ങളിൽ നെതർലൻഡ്സിനായി ബൂട്ടുകെട്ടി.
കരിയറിൽ അയാക്സ്, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ഗലാറ്റ്സറെ, നീസ്, അൽ ഗറാഫ എന്നീ ക്ലബ്ബുകൾക്കായി കളിച്ച താരം 2010 ലോകകപ്പ് ഫൈനലിലെത്തിയ നെതർലൻഡ്സ് ടീമിലും ഉൾപ്പെട്ടു. ഫൈനലിൽ സ്പെയിനിനോടു തോറ്റെങ്കിലും ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ നേടി.
ഡച്ച് ലീഗ്, ലാ ലീഗ, സീരി എ കിരീടങ്ങൾ നേടിയ താരം 2010-ൽ ഹൊസെ മൗറീഞ്ഞോയ്ക്കു കീഴിൽ ചാന്പ്യൻസ് ലീഗ് നേടിയ ഇന്റർ മിലാൻ ടീമിലും അംഗമായി.