ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സുമാർക്കെതിരെ കുവൈത്ത് സർക്കാർ കടുത്ത നടപടി സ്വീകരിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഒരു മലയാളി നഴ്‌സിനെ നാടു കടത്തിയെന്നും മറ്റൊരു നഴ്‌സിനെ നാടു കടത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി വി മുരളധീരൻ വ്യക്തമാക്കി. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസി ഒരുക്കുമെന്നും മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ നേരത്തെ നാടുകടത്തിയത്. അഭിഭാഷകൻ അലി ഹബാബ് അൽ ദുവൈഖ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയോ പരസ്യമായോ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് കുവൈത്തിൽ കുറ്റകരമാണ്. ജീവപര്യന്തം ശിക്ഷയോ അഞ്ച് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. പത്തനംതിട്ട സ്വദേശിയെ നാട് കടത്തിയ വിവരം ഒരു അറബ് പത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
പിന്നാലെ അൽ സബാഹ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സിനെയാണ് നാടുകടത്താൻ ഉത്തരവിട്ടു. ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഴ്‌സുമാർ വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതായും വിവരമുണ്ട്.ഇക്കാര്യം കുവൈത്തി അഭിഭാഷകനായ ബന്തർ അൽ മുതൈരി ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നഴ്‌സിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. അപ്പോഴും ഇസ്രയേൽ അനുകൂല നിലപാട് നഴ്സ് ആവർത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ആഭ്യന്തര മന്ത്രാലയം നഴ്‌സിനെ നാടുകടത്താൻ ഉത്തരവിടുകയായിരുന്നു.
വിദേശരാജ്യങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദ്ദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. പാലസ്തീനെ പിന്തുണച്ച് പ്രകടനങ്ങൾ നടക്കുന്നരാജ്യം കൂടിയാണ് കുവൈത്ത്. ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണ കൂടി ഇത്തരം പ്രകടനങ്ങൾക്കുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് കുവൈത്തിന്റെ നിലപാട്.