തിരുവനന്തപുരം :തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതിനു പിന്നാലെയാണ് മുദ്രാവാക്യം വിളികൾ മുഴങ്ങിയത്. മുഖ്യമന്ത്രി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ നേതാക്കളിൽ ചിലർ പ്രവർത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു.
‘‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങൾ തുടർന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇടപെട്ടതോടെയാണ് പ്രവർത്തകർ നിശ്ശബ്ദരായത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടന്നത്.
രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നുവെന്നാഭിപ്രായപ്പെട്ട മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കോൺഗ്രസിനു കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും പെട്ടെന്ന് നികത്താവുന്ന വിയോഗമല്ലിതെന്നും യുഡിഎഫിനും വലിയ നഷ്ടമുണ്ടായെന്നും പ്രസംഗത്തിൽ പറഞ്ഞു.