ഫ്ലോറിഡ ; ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കടലിലെ തിരയിൽ മുങ്ങിപ്പോയ മക്കളെ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ പിതാവിന് ദാരുണാന്ത്യം. ആന്ധ്രസ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പോട്ടി വെങ്കട രാജേഷ് കുമാറാണ് സംഭവത്തിൽ മരിച്ചത് . ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
ആന്ധ്രാ പ്രദേശിലെ ബപ്പത്‌ല ജില്ലയിലെ അഡ്‍ഡങ്കി മണ്ഡല്‍ സ്വദേശിയാണ് രാജേഷ് കുമാർ. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഫ്ലോറിഡയിലെ ബ്രിജ് 7 വാട്ടർ കമ്യൂണിറ്റിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനോട് അനുബന്ധിച്ച് ലഭിച്ച അവധി ആഘോഷിക്കാനാണ് ഫ്ലോറിഡയിലെ ജാക്സൺവില്ലെ ബീച്ചിലാണ് രാജേഷും കുടുംബവും ഇറങ്ങിയത്. കടലിലേക്കു കുട്ടികൾ ഇറങ്ങുന്നതുകണ്ട് അവരെ രക്ഷിക്കാൻ രാജേഷ് ഓടിച്ചെല്ലുകയായിരുന്നു. മകനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നാലെയെത്തിയ വലിയ തിരയിൽ രാജേഷ് പെട്ടു. അബോധാവസ്ഥയിലായ രാജേഷിനെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് മകനും അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും കുട്ടിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി.