കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച സംഭവത്തിലാണ് വിമർശനവുമായി സന്ദീപ് വാചസ്പതി രംഗത്തെത്തിയിരിക്കുന്നത്.
പോലീസ് അനീഷിനെ പിടിച്ചു കൊണ്ടു പോയതോടെ കുഴഞ്ഞു വീണ അനീഷിന്റെ അമ്മയെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തി സന്ദീപ് വാചസ്പതി സന്ദർശിച്ചിരുന്നു. ഹൃദയം നുറുങ്ങി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ കണ്ണീരിൽ പിണറായി വിജയൻ സർക്കാർ ഒലിച്ചു പോകുമെന്ന് സന്ദീപ് വാചസ്പതി തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാചസ്പതി വിമർശിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കേരളാ പൊലീസിന് കാര്യക്ഷമത ഇല്ലെന്ന് ആരാണ് പറഞ്ഞത് ? ആറന്മുള കോട്ടയിൽ ഉള്ള അനീഷ് എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് മൂലം തനിക്ക് മാനഹാനി ഉണ്ടായെന്ന് അഖിലേന്ത്യാ സംസ്ഥാന നേതാവ് എ.എ.റഹിമിന് തോന്നുന്നു. (ഫോട്ടോ മോർഫ് ചെയ്ത കോൺഗ്രസ്സ് പ്രവർത്തകനെ കുറിച്ച് സഖാവിന് പരാതിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.) തുടർന്ന് രാത്രി 10 മണിക്ക് പരാതി ഡിജിപിക്ക് വാട്ട്സാപ്പായി അയച്ചു കൊടുക്കുന്നു. വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ചെറുതുരുത്തി പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്യുന്നു. അതോടെ കേരളത്തിലെ നിയമ വ്യവസ്ഥ പുന:സ്ഥാപിക്കപ്പെടുന്നു.
പൊലീസ് അനീഷിനെ പിടിച്ചു കൊണ്ടു പോയതോടെ കുഴഞ്ഞു വീണ അനീഷിൻ്റെ അമ്മയെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഇത് പോലെ ഹൃദയം നുറുങ്ങി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ കണ്ണീരിൽ പിണറായി വിജയൻ സർക്കാർ ഒലിച്ചു പോകും എന്ന കാര്യം ഉറപ്പാണ്.