വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചതിനെ തുടർന്ന് വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്ന് നാട്ടുകാരിൽ ഉയരുന്ന ചോദ്യം.
വനം വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും, കളക്ടറും എത്താതെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നും ആരോപണമുണ്ട്. ആന ഇറങ്ങിയപ്പോൾ ജാഗ്രത തന്നില്ല. മുന്നറിയിപ്പ് കൃത്യമായി നൽകിയില്ല. ആനയെ കാട് ഇറങ്ങും മുന്നേ തുരത്താനായിലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും ആൻ്റിനയും, റിസീവറും ലഭ്യമാക്കിയില്ല എന്നാണ് കേരള വനംവകുപ്പ് പറയുന്നത്.