ബീജിങ്: ചൈനീസ് അതിസമ്പന്നൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം. ഭരണകൂടത്തിന് കീഴിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് വിപണിയിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയെന്ന് ചൂണ്ടിക്കാട്ടി ജാക് മായ്ക്കെതിരെ അന്വേഷണമാരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 24 ന് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ സാങ്കേതിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ജാക് മാ വിമർശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം അന്ന് പറഞ്ഞു. അതിനു പിന്നാലെയാണ്, പ്രതികാര നടപടിയെന്നോണം ജാക് മായ്ക്ക് നേരെ ചൈനീസ് ഭരണകൂടം അന്വേഷണമാരംഭിച്ചത്.
ഇതിനു മുമ്പ് ആലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയർ, പ്രസിഡന്റ് ഷി ജിൻപിങ് തടഞ്ഞിരുന്നു. 37 ബില്യൺ ഡോളർ ചൈനയിലും ഹോങ്കോങ്ങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യൺ ഡോളറിലെത്തിക്കാനുമുള്ള ജാക് മായുടെ നീക്കത്തിനാണ് ഇതിലൂടെ തടസ്സം നേരിട്ടത്.