കോഴിക്കോട്: രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നത്.
കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.
അതേസമയം, തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ വിവരമില്ല. എന്നാൽ ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. ഇതുവരെ അതിൽ ഒരു നടപടിയും മന്ത്രി സ്വീകരിച്ചിട്ടില്ല.