കോട്ടയം : എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമനുവദിച്ചു. ഇതിൽ അഞ്ചുലക്ഷം രൂപ അടിയന്തരമായി നാളെ കൈമാറുമെന്ന് കളക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു.ബാക്കി അഞ്ചുലക്ഷം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യം സർക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കാട്ടുപോത്ത് അക്രമാസക്തമായി ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കും. ഇതിനായി പൊലീസിനും വനംവകുപ്പിനും അനുമതി നല്‍കി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ പത്തുമണിവരെയാണ് അനുമതി. തിങ്കളാഴ്ചയ്ക്കുശേഷം സ്ഥിതി വിലയിരുത്തി ഉത്തരവ് നീട്ടുന്നത് തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) എന്നിവരാണ് മരിച്ചത്.