കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം വീണ്ടും ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയനെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ആരാഞ്ഞു.
സംഭവത്തില്‍ സ്വമേധയ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ഗവർണർ ചോദിച്ചു . ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇതിന്റെ ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും ഗവർണർ ആഞ്ഞടിച്ചു. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും അതിനുള്ള ഘട്ടം ആയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഗവർണർ ഓഫീസ് പരാതി നൽകിയോ എന്ന എം വി ഗോവിന്ദൻ്റെ ചോദ്യം. സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവർണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പിണറായി വിജയൻ പല കാര്യങ്ങൾക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോൾ പറയാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ പുറത്തുവിടുമെന്ന് പറഞ്ഞ കത്തുകൾ പുറത്തുവിടുമെന്നും ഗവർണർ വ്യക്തമാക്കി.