തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കുരുക്ക് മുറുകുന്നു. ബലാത്സംഗക്കേസിന് പുറമേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി പോലീസ് കേസെടുത്തു. പുതിയ വകുപ്പുകൾ കൂടി ചേർത്തുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ജില്ലാ കോടതിക്ക് കൈമാറി.
പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. കൂടാതെ വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പ്രതിയായ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കേസിൽ എംഎൽഎയുടെ പെരുമ്പാവൂരുള്ള വീട്ടിലെത്തി ഇന്ന് തെളിവെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിൽ വെച്ചും എൽദോസ് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
പീഡന പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്ന് കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.