ടെൽ അവീവ്: ഇസ്രായേലിനെതിരെ ഭീഷണിയുമായി ഭീകര സംഘടനയായ ഹിസ്ബുള്ള. ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോടുള്ള തങ്ങളുടെ പ്രതികാരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നൽകിയത്. ഹമാസ് ഭീകരവാദികൾക്കൊപ്പം
ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.
60 ലധികം ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ പ്രതിരോധ സേന കൊലപ്പെടുത്തിയത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്ള. തങ്ങളുടെ പൂർണമായ ആക്രമണശേഷി ഇസ്രായേൽ കാണാൻ പോകുന്നതേ ഉള്ളു എന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, ഗാസ പൂർണമായും വളഞ്ഞ ഇസ്രായേൽ പ്രതിരോധ സേന കര, വ്യോമ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും, ബന്ദികളെ വിട്ടയക്കാതെ വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.