ബെംഗളൂരു ∙ എയർഹോസ്റ്റസ് ആയ അർച്ചന എന്ന യുവതി കോറമംഗലയിലെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്നു വീണു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ സുഹൃത്ത് ആദേശ് അറസ്റ്റിൽ. ആദേശ് മകളെ തള്ളിയിടുകയായിരുന്നെന്ന അർച്ചനയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ മാസം 11നാണ് ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചന ധിമൻ വീണ് മരിച്ചത്. സംഭവത്തെ തുടർന്ന് ആദേശ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ് എന്ന മലയാളി യുവാവ്. ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും അടുത്തത്. ഇരുവരും 7 മാസമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ദുബായിൽ നിന്ന് അർച്ചന 7നാണ് ബെംഗളൂരുവിൽ എത്തിയത്. കുറച്ചുനാളുകളായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പറയുന്നു. ബന്ധം പിരിയാനാണ് അർച്ചന ദുബായിൽനിന്നു ബെംഗുളൂരുവിൽ എത്തിയതെന്നാണ് സൂചന. ഇരുവരുടെയും തർക്കത്തെ തുടർന്ന് ആദേശ് യുവതിയെ തള്ളിയിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം.